Thursday, February 17, 2011

വിഷമവൃത്തം

14



പിന്‍വിളി കേട്ടില്ലെന്ന് 
പരിഭവം പറയുമ്പോള്‍
നിനക്കറിയണോ,
വട്ടത്തില്‍ ചവിട്ടാന്‍ 
ഞാന്‍ പെടുന്ന പാട്...?


നീയറിയുന്ന വൃത്തങ്ങള്‍ -
ദോശ, സിന്ദൂരപ്പൊട്ട് ,
വട്ടമിട്ടിരുന്നാല്‍ കൊത്തങ്കല്ല്.


മാസാദ്യങ്ങളും കീശ കീറുമ്പോള്‍
അതില്‍
വട്ടമെത്താത്ത നാണയത്തുട്ടുകള്‍ ;
തുന്നിക്കൂട്ടുമ്പോള്‍ മറന്നുപോകുന്നത്
വ്യാസത്തിന്‍റെ സമവാക്യങ്ങള്‍,
ഘനവും ചുറ്റളവുകളും.


നെഞ്ചിടിപ്പുകള്‍;
വിലകൂടല്ലേയെന്ന്,
ഉപ്പിനും അരിക്കും മുളകിനും മാത്രം.


വട്ടത്തില്‍ കീറിയതു കൂട്ടിപ്പിടിച്ച്
നീളത്തില്‍ തുന്നുമ്പോള്‍
ജീവിതമിങ്ങനെ...


ചവിട്ടുന്നത് വട്ടത്തില്‍,
ഓടുന്നത് നീളത്തില്‍...
വരച്ചാലെത്താത്ത വൃത്തത്തില്‍
വഴിക്കണക്കിന്‍റെ  ചോദ്യവും!!!


(16..02..2011)