Wednesday, June 10, 2015

ദംശനം

15


കണക്കിന്റെ കറുപ്പുതാളില്‍ നിന്നാണ്
കാലദംശനമേറ്റത്..
പടിവാതില്‍ കടന്നുവന്നിരുന്നില്ല
പച്ചക്കുതിരകള്‍

അഹമെന്ന അദ്ധ്യായത്തിലെ
ഉപബോധത്തിന്റെ ആണരികുകളില്‍
പ്രായം താഴ്ത്തിയ വേരുമായ്
കൃതാവിനുള്ളിലുണങ്ങി
ഒരു പ്രണയക്കുരു

പുറംചട്ടയ്ക്കതിരിലൂടെ
കാറ്റില്‍ പാറിവരുന്നുണ്ട്
ചൊറിയന്‍ പൊടിയും പേറി
ഒരു പ്രണയപ്പുഴു

കടിവായില്‍ നിന്നകലെ
പച്ചയ്ക്ക് കത്തുന്ന മേഘം..
പെരുവിരല്‍മുനയില്‍
നീറിപ്പടരുന്ന മിഴിത്തീ

പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..
പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്..

നിഴലുകള്‍ക്ക് നിന്റെ
പ്രണയാകൃതി,
മുനിഞ്ഞുപോയ പെണ്‍തിരിക്ക്
മഴക്കുടന്നയില്‍ നിന്ന്
ഒരു കവിള്‍ പ്രാണന്‍

ചാരം പെയ്യുമ്പോള്‍
കിനിയുകയാണ് ഞാന്‍..
മുനകളിലൂടെ, മുഴകളിലൂടെ..

പൊലിയാതിരിക്കണം,
കിഴിഞ്ഞുപോയ വരികളില്‍
വരളാതിരിക്കണം,
ചുരുണ്ടുവീണ സിരകളില്‍
കലരാതിരിക്കണം,
കടിപ്പാടില്‍ നിന്ന്
വലിച്ചുതുപ്പണം...

വെയിൽത്തുള്ളി പാകണം..
വേനൽക്കരുത്തിൽ 
കുരുപ്പിച്ചെടുക്കണം..
പച്ചക്കുതിരകള്‍ക്കുമേല്‍
യാത്ര പോകണം,
മനസ്സ് വിളയുന്ന പാടങ്ങളിലേക്ക്..

(22..04..2015)

Tuesday, April 21, 2015

പുഴയുരുക്കം

22


കിണറിനുള്ളില്‍
ഒരു പുഴയൊഴുകുന്നുണ്ട്

വലയങ്ങള്‍ക്കുള്ളില്‍
അലകളൊതുക്കി,
കരിങ്കല്‍മടക്കില്‍
ചിറകുകളുടക്കി
തളരുന്നുണ്ടൊരു പുഴ

തൊട്ടിക്കയറിലൂടെ
കയറിപ്പോകുന്നുണ്ട്
പുഴയുടെയാത്മാക്കള്‍
കപ്പിക്കരച്ചിലില്‍
ചിതറിപ്പോകുന്നുണ്ട്
വേവിന്‍ തേങ്ങലുകള്‍

നീണ്ടുനിവര്‍ന്നാല്‍ മേലാപ്പില്‍
അമ്പിളിവട്ടം ആകാശം,
പൂണ്ടുകിടക്കാമെന്നാലോ
ഭൂമിപ്പെണ്ണിന്‍ നെടുവീര്‍പ്പും,
കരയാനാവില്ലൊരു നാളും,
കലരും കണ്ണീർ തെളിനീരിൽ

കരളിന്‍ കാണാച്ചുവരുകള്‍ക്കുള്ളില്‍
ഒരു പുഴ തിളയ്ക്കുന്നുണ്ട്

തൊടിയാഴങ്ങളില്‍ മാറിടമുരഞ്ഞ്
ദുരിതക്കിണറിന്നതിരുകള്‍ക്കുള്ളില്‍
കുഴയുന്നുണ്ടൊരു പുഴ

സമയം വറ്റിത്തീരുമ്പോള്‍
മരണക്കിണറിന്‍ ചരിവുകള്‍ക്കുള്ളില്‍
പിടയുന്നുണ്ടൊരു പുഴ

കിണറിനുള്ളില്‍
ഒരു പുഴ തകരുന്നുണ്ട്...

(20.01.2015)

Wednesday, March 12, 2014

നെല്ലിപ്പലക

14
​​
നെല്ലിപ്പലകയ്ക്ക്
പലതാണ് ഭാവങ്ങള്‍

ഇരുണ്ടിരിക്കും ചിലപ്പോള്‍
കരിയടുപ്പിന്‍ മേലേ
പുകമറത്തട്ടുപോല്‍

ചതഞ്ഞിരിക്കും ചിലപ്പോള്‍
പിടിവിട്ടു പൊഴിയുന്ന
കശുമാമ്പഴങ്ങള്‍ പോല്‍

പിടഞ്ഞിരിക്കും ചിലപ്പോള്‍
പിന്‍വാങ്ങി മറയുന്ന
രാക്കിളിത്തേങ്ങല്‍ പോല്‍

വരണ്ടിരിക്കും ചിലപ്പോള്‍
ഉറിപോലെ മൂലയ്ക്ക്
ഉരിയാടാനാവാതെ

മുറിഞ്ഞിരിക്കും ചിലപ്പോള്‍
മിഴിനീര് വീഴ്ത്താതെ
മഴവിങ്ങിനില്‍ക്കുംപോല്‍

പ്രാണനില്ലെങ്കിലും
മരണമില്ലാത്തവര്‍,
ഭാവം തുടിക്കിലും
ജീവനില്ലാത്തവര്‍,
നെല്ലിപ്പലകകള്‍...

പലകയൊടിഞ്ഞാലും
പലക പൊടിഞ്ഞാലും
നെല്ലിയായിരുന്നല്ലോ...
ചൊല്‍വിളിയൊരുനാളും
പോയ്‌മറയില്ലല്ലോ...

10..03..2014

Friday, January 17, 2014

അടുപ്പുകല്ലുകള്‍

25

​​
ഒറ്റയ്ക്കിരിക്കുവാന്‍
കല്ലായ്‌പ്പിറന്നവര്‍
മൂന്നായിരിക്കിലും
ഒന്നായിരിപ്പവര്‍

ആറിപ്പറക്കുന്ന
ചാരം പൊതിഞ്ഞവര്‍
ഊതിപ്പുകയ്ക്കലില്‍
നീറിപ്പിടഞ്ഞവര്‍

താഴേയ്ക്കെരിച്ചിലും
മേലേ തിളയ്ക്കലും
തീക്കൊള്ളി കുത്തലും...
പാടേ വലഞ്ഞവര്‍

നോവിന്‍ കനല്‍ക്കട്ട
പേറിക്കിടക്കിലും
വാവിട്ടൊരൊട്ടും
വിളിച്ചുകൂവാത്തവര്‍

വേവൊക്കെയെത്തുകില്‍
വെള്ളം  കുടഞ്ഞിട്ടു
മൂലയ്ക്കലേയ്ക്കുള്ളൊ-
രേറില്‍ പൊടിഞ്ഞവര്‍

വേണ്ടുന്ന നേരത്ത്
വീണ്ടുമെടുക്കുവാന്‍
കാറ്റില്‍, വെയില്‍ച്ചൂടി-
ലോരത്തിരിപ്പവര്‍

മൂന്നായിരിക്കിലും
ഒന്നായിരുന്നവര്‍
ഒന്നിച്ചിരിക്കിലും
ഒറ്റയായ്‌പ്പോയവര്‍

(05..01..2013)

Thursday, December 26, 2013

പരിണാമിനി

19


എന്‍റെ ചുറ്റളവുകളില്‍
ഉളി വച്ച് കൊത്തിയപ്പോഴാണ്
നീയൊരു പെണ്ണായത്

എന്‍റെ പരുപരുപ്പുകളില്‍
ചിന്തേരിട്ടപ്പോഴാണ്
നിന്‍റെ പുറം മിനുങ്ങിയത്

എന്‍റെ തീവ്രതകളില്‍
ലാസ്യം നിറഞ്ഞപ്പോഴാണ്
നീ തരളിതയായത്

എങ്കിലും പെണ്ണേ,
അഹംഭാവമെന്നയെന്‍
രോമപ്പുതപ്പാണല്ലോ
നിന്നെ നീയാക്കുന്നത്...

(25..12..2013)

Tuesday, November 12, 2013

കൊട്ടുവടി

35
​​
​​


ഏതുസമയത്തുമെടുക്കാനായ്
മുറിയുടെ മൂലയ്ക്കിരിപ്പുണ്ട്
ഒരു വടി

ഇടത്തേയ്ക്കൊന്നു നീങ്ങുമ്പോള്‍
വടി കൊണ്ടെനിക്കൊരു കൊട്ടുകിട്ടും,
വലത്തേയ്ക്കൊന്നു ചാഞ്ഞാലോ
വടിയാല്‍ തലയ്ക്കൊരു മുട്ടുകിട്ടും,
വെറുതേയിരിക്കും നേരമെല്ലാം
വടിയെന്നെ നോക്കിച്ചിരിച്ചിരിക്കും

വളയ്ക്കാനൊക്കില്ലാ വടി,
ഒടിക്കാനൊക്കില്ലാ വടി,
തട്ടും മുട്ടും കിട്ടുമ്പോള്‍
തടയാന്‍ പറ്റില്ലാ വടി

ഇന്നും നാളെയുമെന്നെന്നും
സമയം തെറ്റെന്നോര്‍മ്മിക്കാന്‍
മൂലയ്ക്കിരിപ്പുണ്ടാ വടി

തെക്കോട്ടോടും സൂചികള്‍
വട്ടം ചുറ്റി വരുന്നേരം
ഓരോന്നോതിയിടയ്ക്കിടെ
വടി കൊണ്ടോങ്ങുവാന്‍ നീയും...

(07..11..2013)