Wednesday, October 31, 2012

നോക്കുകുത്തി

33


കെട്ടുമുറുകിയപ്പോള്‍
ഞാനായതു നോക്കുകുത്തി

പുടവയില്‍ കൈവച്ചപ്പോള്‍
ആദ്യമായന്നാദ്യരാത്രി
അവളുടെ നോക്ക് എന്നെ കുത്തി

അനിയത്തിക്കുട്ടിയെ
സ്വന്തമെന്നോര്‍ത്തിട്ട്
കവിളില്‍ തട്ടുമ്പോള്‍
വീണ്ടുമൊരു നോക്ക് കുത്തി

അച്ഛനാവുന്നു ഞാനെന്നവള്‍
അമ്മയോടാദ്യം പറഞ്ഞപ്പോള്‍ 
എനിക്കും തോന്നി, ഞാന്‍ നോക്കുകുത്തി

നാലാംമാസം ചെക്കപ്പിന്
കൂടെച്ചെല്ലാതിരുന്നപ്പോള്‍,
കുഞ്ഞുപിറന്നു കിടക്കുമ്പോള്‍
പള്ളയുടുപ്പു മറന്നതിന്,
ഉണ്ണിമൂത്രം വീണപ്പോള്‍
'അയ്യേ..'യെന്നു പറഞ്ഞതിന്,
സ്കൂളില്‍ ചേര്‍ക്കാന്‍ നേരത്ത്
ലീവില്ലെന്നുമൊഴിഞ്ഞതിന്...
പിന്നെയും പിന്നെയുമോരോ
നോക്കുകളെന്നെ കുത്തി

പോകെപ്പോകെയെന്‍റെ
 മേശച്ചില്ലിനടിയില്‍ നിന്നും
ചോറുപാത്രത്തിനുള്ളില്‍ നിന്നും
കറുത്ത കംപ്യൂട്ടര്‍ സ്ക്രീനില്‍നിന്നും
നോക്കുകളോരോന്നായെന്നെ കുത്തി

മടക്കവും മോക്ഷവുമില്ലാതെ
ശാപം വരച്ച കരിക്കലവും
വൈക്കോല്‍ നിറച്ച കുപ്പായവുമായ്‌
നോക്കുകുത്തിയായ്‌ത്തന്നെ
ഞാനിനിയും; അവളുടെ
നെഞ്ചോളം പോന്നൊരു
 നോക്കുകുത്തി

(31..10..2012)