Thursday, January 27, 2011

അഞ്ചാം വിത്ത്

1


അഞ്ചാമതൊരു വിത്ത് ;


ആരാവാരത്തോടെ ,

പത്തുഗുണം വേണ്ടത് .

വിത്തിന് പക്ഷെ, 

പത്തല്ല, പതിനായിരം...

ഗുണമല്ല ; ദോഷം .

  
വിത്തിട്ട നിലം,

നനവ്‌ വറ്റിത്തുടങ്ങിയത് .

വിതക്കാരന്റെ കൈകള്‍ ,

വിറച്ചുകൊണ്ടിരുന്നത് .

മുളയ്ക്കില്ലെന്നു നിലം ,

മുളച്ചാലും കരിയുമെന്ന് നാട്ടാര്‍ ,

എന്നിട്ടും....
  

വിത്ത്‌ മുളച്ചപ്പോള്‍

കുംഭനിലാവില്ലായിരുന്നു .
 
മുളകള്‍ വെളുത്തിരുന്നപ്പോള്‍ 

വിത്ത്‌ മാത്രമറിഞ്ഞു ,

വിത്തിനുള്ളില്‍

നറും പാലാണെന്ന്...

 
ഇരുണ്ടു വെളുത്തു ;

വെളുത്തിരുണ്ടു -
 

മുള വളര്‍ന്നു ;

അഞ്ചാം വിത്ത്‌ ,

ആരാവാരങ്ങളില്ലാതെ ,

പതിനായിരം ദോഷങ്ങളോടെ ,

ഒരുകോടി കറുപ്പുകളോടെ...



( 27.01.2011 )

Monday, January 17, 2011

അജ്ഞം

19


മൗനം വിളിക്കുമ്പോള്‍ 

ഞാനുറങ്ങുകയായിരുന്നു; 
 

ഉറക്കത്തില്‍
 

പുല്‍മേടുകള്‍ ചുവന്നിരുന്നു;
 

മരങ്ങളില്‍ നിന്ന്
 

ഒഴുകിയിറങ്ങിയ രക്തം
 

വെളുത്തിരുന്നു.


മൗനം വിളിച്ചത്
 

അവള്‍ മരിച്ചുവെന്നു പറയാന്‍ ;
 

എന്റെ ചിതയില്‍ച്ചാടി....

 
അഗ്നി വറ്റി;
 

പറന്നുയര്‍ന്ന ചാരം
 

അവളുടെയും എന്റെയും.
 

ഉരുമ്മിയ അസ്ഥികള്‍;
 

പുരുഷനും, സ്ത്രീയും.

 
ഹിന്ദുച്ചിതയില്‍
 

അന്യജാതിയെല്ലുകള്‍
 

തിരിഞ്ഞെടുക്കാനാവാതെ
 

കുഴങ്ങിയ കാര്‍മ്മികന്‍...

 
കുടത്തിലായത് ചിലത്,
 

കുഴിച്ചുമൂടിയത് ചിലത്.

 
കുടത്തില്‍ അവള്‍
 

ഗംഗയിലൊഴുകിയപ്പോള്‍ 
 

മണ്ണിനടിയില്‍ എനിക്ക് കൂട്ടിന്

അവളുടെ വലതു കൈപ്പത്തി...
 

പുണര്‍ന്ന ചാരം;
 

രക്തവും, മാംസവും, മുടിയിഴകളും...

 
പിന്നെ മൗനം പറഞ്ഞത്
 

വളരെ പതിയെയായിരുന്നു;
 

'ഞാനറിഞ്ഞിരുന്നില്ല,
 

അവള്‍ നിന്നെ പ്രണയിച്ചത്‌...'


(14.01.2011)

Wednesday, December 22, 2010

വഴിക്കണ്ണ്

6


വഴിക്കണ്ണു നീളുന്ന -
തവള്‍ മാത്രമറിയുന്നു
മയങ്ങുന്ന കുരുവികള്‍
വിതുമ്പുന്ന രാക്കിളി
തണുക്കുന്ന കിണര്‍വെള്ളം...
മരവിക്കുമത്താഴം...

വഴിക്കണ്ണു നീറുമ്പൊ -
ഴവള്‍ മാത്രമുരുകുന്നു
വൈകുമെന്നൊറ്റ
വരിയ്ക്കൊരു സന്ദേശം...
ഇരുളുന്ന വീഥികള്‍
മങ്ങുന്ന കാഴ്ചകള്‍
കുളിരുന്ന ചാറ്റലില്‍
വഴുക്കുന്ന ചരിവുകള്‍ ‍...!!!

വഴിക്കണ്ണു കടയുമ്പൊ -
ഴവള്‍ മാത്രം പിടയുന്നു
വഴിയില്‍ കുടുങ്ങിയോ...?
കുഴികള്‍ ചതിച്ചുവോ...?
ഇരുളിന്‍റെ മറവുകള്‍ ...
മരനീര്‍ വളയങ്ങള്‍ ...
മാരകവേഗങ്ങള്‍ ‍...
ചുടുചോര... വേദന...

കണ്‍പോള തുടികളായ്...
നെഞ്ചിടം ചെണ്ടയായ്‌
അടിവയര്‍ തീക്കനല്‍
കൈകാല്‍ തരിപ്പുകള്‍
ചുണ്ടിലും നാവിലും -
കാക്കണേ......യീശ്വരാ...
......................................
......................................

വഴിക്കണ്ണു കാണുന്നു...!!!
വഴിക്കണ്ണു തിരയുന്നു...
വഴിക്കണ്ണു കാണുമ്പൊ -
ഴവള്‍ മാത്രമവള്‍ മാത്ര -
മവളായ് തീരുന്നു....
വഴിക്കണ്ണറിയുന്നു...
ആ നിഴല്‍ ജീവിതം,
ആ മുഖം പ്രാണനും...
ആ സ്വരം ശ്വാസവും...

(30.11.2010)

Thursday, December 16, 2010

! ! !

1

സത്യങ്ങള്‍ രണ്ടു തരം -
പ്രിയസത്യങ്ങള്‍, അപ്രിയസത്യങ്ങള്‍...

കള്ളങ്ങളും രണ്ടു തരം -
പ്രിയ കള്ളങ്ങള്‍, അപ്രിയകള്ളങ്ങള്‍....

പ്രിയ സത്യങ്ങള്‍ - എപ്പോഴും പറയാവുന്നത്,
അപ്രിയസത്യങ്ങള്‍ - പറയാതിരിക്കേണ്ടത്.

പ്രിയ കള്ളങ്ങള്‍ - വേണമെങ്കില്‍ പറയാവുന്നത്,
അപ്രിയ കള്ളങ്ങള്‍ - ഒരിക്കലും പാടില്ലാത്തത്.

സന്ദേഹം

0

അവന്‍ പറഞ്ഞു,

അവളുണ്ട്....

നല്ലത്, അവള്‍ ചിരിച്ചു.


അവന്‍ പറഞ്ഞു,

അവളുണ്ട്....

അതും നല്ലത്, എങ്കിലും

അവള്‍ കരഞ്ഞു.


അവന്‍ വീണ്ടും പറഞ്ഞു,

അവള്‍ പോയി....

അവള്‍ക്കറിയില്ലായിരുന്നു,

ചിരിക്കണോ, കരയണോ....??


(15.12.10) 

Wednesday, December 1, 2010

തിരിച്ചറിവ്

2


അറിവുകള്‍ നിന്റെ സ്വന്തം !!
അരിഞ്ഞുകൊടുത്ത ചിറകുകളും...

കതിരും പതിരും തിരിയാതെ
അറിയുന്നത് വെറുതെ.
തിരിച്ചറിയാത്ത അറിവുകള്‍ -
കൊഴിച്ചെടുക്കാത്ത നെന്മണികള്‍.
ഹാ...!  കഷ്ടം...!!!

കാണുന്നതറിയുന്നു
വേറെന്തോ മൊഴിയുന്നു
കയങ്ങളില്‍ മുങ്ങുന്നു
ചുഴികളില്‍ ചുറ്റുന്നു
നിലയുണ്ട് ;
നിലപാടുകള്‍ മാത്രം...

തിരിച്ചറിയാത്ത അറിവുകള്‍
നിലയില്ലാക്കുമിളകള്‍.
നേരറിവുകള്‍ക്കിനിയും
ചെവിയോര്‍ക്കാത്ത കാലം.
വിരാമമെന്നാല്‍ -
ന: ബ്രൂവാത്‌  സത്യമപ്രിയം...!!!

(01.12.2010)

Friday, November 26, 2010

വിരല്‍ത്തുമ്പ്

0

അമ്മിഞ്ഞ തീര്‍ന്നപ്പോള്‍
കിട്ടിയത് വിരല്‍ത്തുമ്പ്
പിച്ച നടന്നപ്പോള്‍
അച്ഛന്റെ വിരല്‍ത്തുമ്പ്
അക്ഷരം കുറിച്ചപ്പോള്‍
നൊന്തതു വിരല്‍ത്തുമ്പ്
ഓടിക്കളിച്ചപ്പോള്‍
തോഴന്റെ വിരല്‍ത്തുമ്പ്
ആദ്യം കടിച്ചത്
അവളുടെ വിരല്‍ത്തുമ്പ്
താലിയ്ക്കു കൂട്ടായ്‌
സിന്ദൂര വിരല്‍ത്തുമ്പ്
കണ്ണീരുറന്നപ്പോള്‍
മെല്ലെത്തുടയ്ക്കുവാന്‍
സ്വന്തം വിരല്‍ത്തുമ്പ്...
ആദ്യ വിരല്‍ത്തുമ്പ്...

(25.11.2010)

Wednesday, November 24, 2010

ഉടഞ്ഞ മണ്‍പാത്രം

0

ഇളനീര്‍ മണക്കുന്ന
അവളുടെ കൈകളില്‍
ഇളംചോപ്പും തണുപ്പും
ചേര്‍ത്തുവച്ചടച്ചപ്പോള്‍
വിരലില്‍ കുറിച്ചു –
“ഇതെന്റെ മനസ്സ്‌...”

അവളുടെ കുസൃതി –
“മണ്ണപ്പം ചുടും ഞാന്‍...”
എന്റെ പുഞ്ചിരി –
“നിനക്കുതന്നു, നിന്റെയിഷ്ടം...”

കാലം കടന്നപ്പോള്‍
അവള്‍ക്കു പ്രണയം
കണ്ണാടിച്ചില്ലുകള്‍

ഇന്നലെ വന്ന പാഴ്‌സല്‍ -
- ഉടഞ്ഞ മണ്‍പാത്രം....!!!
ഒപ്പം കുറിപ്പ്‌ -
‘...കളയാന്‍ തോന്നിയില്ല...’

എന്റെ മനസ്സില്‍
മണ്ണപ്പം ചുട്ടാലും
ഉടയ്ക്കില്ലെന്നു ഞാന്‍...
ഉടച്ചാലും കളയില്ലെന്നവള്‍...
ശരിയാര്...???
തെറ്റേത്...???

 (24.11.2010)

Tuesday, November 16, 2010

വ്യര്‍ത്ഥം

0


വ്യര്‍ത്ഥം -
നിറമില്ലാത്ത ചുവര്‍ചിത്രം
വരകള്‍ മാഞ്ഞ കൈത്തലം
നഖമില്ലാത്ത വിരലുകള്‍
ചിതറിപ്പോയ സൗഹൃദം

(15.11.2010)

കനലറിയാത്ത മഞ്ഞുതുള്ളി

0

കനലറിയാത്ത മഞ്ഞുതുള്ളി


കൂട്ടില്‍ തണുപ്പ്,
ഇരുളും നനവും,
മഞ്ഞുതുള്ളിയ്ക്കും...

കണ്ണീരൊഴുകി -
മഞ്ഞുതുള്ളി അലിഞ്ഞതാണെന്നവര്‍,
വിതുമ്പി വിറച്ചു -
മഞ്ഞുതുള്ളി ചിരിച്ചതാണെന്നവര്‍,
കൂട്ടിലെ ഇരുളില്‍
മുങ്ങിപ്പോയ നിറങ്ങള്‍
നനവില്‍,
പായല്‍ മൂടിയ നൊമ്പരം.
കൂട്ടിനുള്ളില്‍
ചതഞ്ഞ നാരുകള്‍,
മുട്ടത്തോടുകള്‍...

കറുപ്പിനേക്കാള്‍
കറുക്കുന്ന ഇരുള്‍,
കറുത്തതു മഞ്ഞുതുള്ളി.
മുറ്റത്തു വെയില്‍,
വിളര്‍ത്തതും മഞ്ഞുതുള്ളി.
മുട്ടിവിളിച്ചപ്പോള്‍
മുദ്രമോതിരം !
കരളില്‍ അഗ്നിപര്‍വ്വതം,
അതില്‍ ചാരം മാത്രം..

കൂട്ടിലെ തണുപ്പില്‍
ഇരുളില്‍, നനവില്‍,
മഞ്ഞുതുള്ളിയും.

മഞ്ഞലിയില്ല,
വെയിലേല്‍ക്കാതെ.
അലിഞ്ഞുപോയാല്‍
മഞ്ഞില്ലെന്നോ..?
മരവിച്ച മഞ്ഞല്ല,
ജലമാണ് സത്യം,
ജലമാണ് സ്വത്വം..

ഇരുളില്‍ പിടയും മഞ്ഞുതുള്ളി
നനവില്‍ കുതിരും മഞ്ഞുതുള്ളി

ജലമായലിയൂ മഞ്ഞുതുള്ളീ
ഉറവായ്‌ പടരൂ മഞ്ഞുതുള്ളീ
തിരയായ്‌ നുരയൂ മഞ്ഞുതുള്ളീ
കനലായെരിയാനിരിക്കുന്നു ഞാന്‍...

( 15.11.2010)